Tuesday, 14 February 2012


 ഓര്‍മിക്കുവാന്‍ നിനക്കെന്തു നല്‍കണം? "


ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം.....!
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം......!
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ ഓര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,, നിന്നെ എനിക്ക് മറക്കുവാന്‍ കഴിയില്ല...!

റീചാര്‍ജ്



മൂന്നു മാസംകൊണ്ട്
മൂവായിരം രൂപയ്ക്ക്
റീചാര്‍ജ് ചെയ്തു,
മൂന്നുപേരെ വിളിച്ചു.

നിന്നെ,

ഈസി റീചാര്‍ജ് ചെയ്യുന്ന
മനോജേട്ടനെ,

നിനക്കയച്ച മെസേജുകള്‍
എന്‍റെ ഫോണില്‍ത്തന്നെ
കുടുങ്ങി കിടന്നപ്പോള്‍,
കസ്റ്റമര്‍കെയറിലെ ചേച്ചിയെ..

"വലിയ പടത്തലവന്‍"



" നീ വികസന വിരോധി,
കാലഹരണപ്പെട്ട പുണ്യവാളന്‍,
അച്ചടക്ക രഹിതന്‍,
പാര്‍ട്ടിക്കതീതന്‍".

പൊറുക്കൂ പാപികളോട്,
വിമര്‍ശന ശരങ്ങളോട്,
കല്ലെറിഞ്ഞ കൈകളോട്,
കാലം മാറ്റിയെഴുതിയ
പ്രത്യയശാസ്ത്രത്തോട്‌.

കുത്തുവാക്കുകള്‍
കേട്ടുനില്‍ക്കുവാന്‍
സമയമില്ല, ഇനിയും
സമരമുണ്ട്, പോരാട്ടമുണ്ട്.
പ്രതികരിക്കുവാന്‍
ആദര്‍ശ ധീരനായ്‌
"വലിയ പടത്തലവന്‍"
വരിക വീണ്ടും......

കെട്ടിറങ്ങുമ്പോള്‍



പുകച്ചുരുളുകളില്‍
ചിന്തകള്‍ മുളപൊട്ടി,
മദ്യം പകര്‍ന്ന വീര്യത്തില്‍
വിപ്ലവം വിറകൊണ്ടു,
കഞ്ചാവ് ബീഡികളില്‍
കവിതയുണര്‍ന്നു,

ഒരു രാത്രിയകലെ
ഒഴിഞ്ഞ കുപ്പികളും
ബീഡിക്കുറ്റികളും
നടക്കാത്ത സ്വപ്നങ്ങളും
കരിഞ്ഞുണങ്ങിയൊരു
കൊഞ്ഞാണന്‌ കൂട്ടിരിക്കുന്നുണ്ടാകും

ഉറക്കം നടിച്ചോട്ടെ



ഗാഡനിദ്രയുടെ
ആഴങ്ങളെക്കാള്‍
കരുത്തുള്ളതായിരുന്നില്ല
നിന്‍റെ ഫോണ്‍കോളുകള്‍.

ശൂന്യതയേകിയ
മറവി നേരങ്ങളെക്കാള്‍
സുഖമുള്ളതായിരുന്നില്ല
നിന്നെക്കുറിച്ചുള്ള
ചിന്തകള്‍.

മിസ്ഡ് കോളുകള്‍
കാണുന്നുവെങ്കിലും
ഇത്തിരി നേരംകൂടി ഞാന്‍
ഉറക്കം നടിച്ചോട്ടെ...!!!

വലക്കണ്ണികളില്‍ തളിരിടുന്നത്

 
















എത്ര ശ്രദ്ധിച്ചാലും
വലയില്‍ ചവിട്ടാതെ
നടക്കാന്‍ വയ്യെന്നായി.
കുരുക്കില്‍ അകപ്പെട്ടാലും
അറിയാതെയായി.
അറിഞ്ഞുകൊണ്ട്
വലക്കുള്ളിലേക്ക്
എടുത്തുചാടുകയുമായി.

ഭ്രാന്തന്‍ ചിന്തകള്‍
ഉറക്കെ ചിരിച്ചു.
പ്രദര്‍ശനങ്ങള്‍ക്കിടയില്‍ 
ആളറിയാതെ
മോഹങ്ങള്‍ ഇണചേര്‍ന്നു.
പ്രതികരണങ്ങള്‍
ചാപിള്ള പെറ്റു.
ഒളിയുദ്ധങ്ങള്‍ക്കൊടുവില്‍
തെളി സൌഹൃദങ്ങള്‍ വിരിഞ്ഞു.

ഉരുക്ക്ചങ്ങലകളെക്കാള്‍ ഭേദം
വലക്കണ്ണികളുടെ  മാര്‍ദ്ദവത്വമെന്ന്
മനസുകള്‍ തിരിച്ചറിഞ്ഞു.
വലയ്ക്കുള്ളിലെ സ്വകാര്യതയില്‍
പുതിയ സ്വാതന്ത്ര്യം
തളിരണിഞ്ഞു.

മുഹമ്മദിനറിയുമോ ഒസാമ ബിന്‍ലാദനെ?

 

മുഹമ്മദിനറിയുമോ
വിശുദ്ധ ഖുറാന്‍റെ 
വഴിയില്‍ ജീവിക്കുവാന്‍ ?
അഞ്ചുനേരം മുടങ്ങാതെ
നിസ്കരിക്കുവാന്‍?

ഉണ്ടായിട്ടുണ്ടോ
ചെറുപ്പത്തില്‍
ചെറിയൊരു മുറിവ്?
കേട്ടിട്ടുണ്ടോ
അല്‍- ക്വ- ഇദയെന്ന്?
മുഹമ്മദിനറിയുമോ
ഒസാമ ബിന്‍ലാദനെ?

ഉവ്വെന്നാണുത്തരമെങ്കില്‍
തീര്‍ച്ചയായും നീയൊരു
തീവ്രവാദിയാണ്....

ച'ങ്ങാ'തി

-----------------

ചിരിയില്‍ ചതിയുണ്ടെന്നറിയാന്‍
കരളില്‍ കരിയുണ്ടെന്നറിയാന്‍
കഴിയില്ല കരിക്കിന്‍വെള്ളം-
പോല്‍ നമ്പിയ ചങ്ങാതികളെ.

മുന്നില്‍ പാല്‍ പുഞ്ചിരിതൂകി-
പ്പുറകില്‍പ്പോയ് കുറ്റംപറയും
ചോറിവിടെ-ക്കൂറവിടെ പര-
നാറികളെ, പുലയാടികളെ.

ചിരിതൂകിയ ചുണ്ടുകളെന്‍ ചുടു-
ചോരയ്ക്ക് കൊതിക്കുന്നുണ്ടോ?
കൈകോര്‍ത്തുനടന്ന് കഴുത്ത്
ഞെരിക്കാന്‍ കയ്യുയരുന്നുണ്ടോ?

ഒളിയമ്പും കല്ലുകളും നട-
വഴിയില്‍ ചെറു വാരിക്കുഴിയും.
ചങ്കില്‍ ചെറു പിച്ചാത്തിപ്പിടി-
യമരും ചെഞ്ചോര തെറിക്കും.

അന്നേരമുറക്കെക്കരയും,
ഒന്നുരുളും, രണ്ട്‌ പിടയ്ക്കും,
ചങ്ങാതി ചതിച്ചെന്നറിവില്‍
വെറുതേയെന്‍ കണ്ണുതുറിക്കും.

നീയെന്‍റെ കഴുത്തും തലയും
കയ്യും ഇരു കാലുകളും പല
തുണ്ടുകളായ്‌ വെട്ടിയരിഞ്ഞു-
കഴിക്കൂ കൊതി മാറുംവരെയും